കോഴിക്കോട്: ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വിവിധ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് എസ്.ഐ.ബി. സ്കോളർ എന്ന പേരിൽ മെറിറ്റ് സ്കോളർഷിപ് പദ്ധതി 2010 ഡിസംബറിൽ അവതരിപ്പിച്ചിരുന്നു. കേരളത്തിലെ വിദ്യാർഥിസമൂഹത്തിൽ നിന്നുളള മികച്ച പ്രതികരണം കണക്കിലെടുത്ത് ബാങ്ക് 2017-18 അധ്യയന വർഷത്തിലേക്കുള്ള എസ്.ഐ.ബി. സ്കോളർ പദ്ധതിയുടെ രണ്ടാം പതിപ്പ് അവതരിപ്പിച്ചു. കോഴിക്കോട് വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. സ്കോളർഷിപ്പ് പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ബാങ്കിന്റെ മാനേജിങ്ഡയറക്ടറും സി.ഇ.ഒ.യുമായ വി.ജി. മാത്യു, മറ്റു ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചേർന്ന് നിർവ്വ ഹിച്ചു.

സാമൂഹിക ഉത്തരവാദിത്വ പദ്ധതികൾക്ക് കീഴിൽ കേരളത്തിലെ വിവിധ സാമൂഹിക ക്ഷേമ പദ്ധതികൾക്ക് പിന്തുണയേകുന്ന സൗത്ത് ഇന്ത്യൻ ബാങ്ക്, സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികം തടസ്സമായി നിൽക്കുന്ന കേരളത്തിലെ മിടുക്കരായ വിദ്യാർഥികളെ കണ്ടെത്താനും അവരുടെ ബിരുദ പഠനത്തിന് കൈത്താങ്ങാകാനുമായി രൂപകൽപന ചെയ്ത മെറിറ്റ് സ്കോളർഷിപ്പ് പദ്ധതിയാണ് എസ്.ഐ.ബി. സ്കോളർ. വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കുറഞ്ഞ, ബി.പി.എൽ കുടുംബങ്ങളിലുള്ള നിരവധി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്.

എസ്.ഐ.ബി. സ്കോളർ പദ്ധതിയുടെ ഭാഗമായി സർക്കാർ, എയ്ഡഡ് കോളേജുകളിൽ സർക്കാർ ക്വാട്ടയിൽ പ്രവേശനം നേടി പഠിക്കുന്ന വിദ്യാർഥികൾക്ക് നിലവിലുള്ള ഫീസ് ഘടന അനുസരിച്ച് ട്യൂഷൻ ഫീസ് ബാങ്ക് നൽകുകയോ അല്ലെങ്കിൽ 100% റീഇംബേഴ്സ്മെന്റ് നൽകുകയോ ചെയ്യുന്നു. കൂടാതെ റെഗുലർ കോഴ്സ് കാലാവധിയിൽ പ്രതിമാസം 4000 രൂപ ഹോസ്റ്റൽ / ജീവിത ചെലവായി വിദ്യാർഥികളുടെ സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുകയോ ഹോസ്റ്റൽ നടത്തിപ്പുകാർക്ക് കൈമാറുകയോ ചെയ്യുന്നു. രണ്ടാം പതിപ്പിന്റെ പ്രധാന സവിശേഷത ഓരോ ജില്ലയിൽ നിന്നും 5 വിദ്യാർഥികൾക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്നതാണ്. മുൻപതിപ്പിൽ ഇത് മൂന്ന്മാത്രമായിരുന്നു. ഈ വർഷം എഴുപതോളം വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത ലഭിക്കുന്നത്.

കൂടാതെ പദ്ധതിയുടെ നേട്ടം സ്വാശ്രയ കോളേജുകളിലെ വിദ്യാർഥികൾക്കും പുതിയ കോഴ്സുകൾക്കും ബാധകമാക്കിയിട്ടുണ്ട്. സർക്കാർ ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്ന് 2015-16 അല്ലെങ്കിൽ 2016-17 അധ്യയന വർഷത്തിലെ പ്ലസ് ടു പരീക്ഷയിൽ കുറഞ്ഞത് 85% മാർക്കോടെ പാസായി, കേരളത്തിലെ സർക്കാർ/എയ്ഡഡ് കോളേജുകളിൽ റെഗുലർ ബിരുദ കോഴ്സുകൾക്ക് 2017-18 അധ്യയന വർഷത്തിൽ പ്രവേശനം നേടിയ വിദ്യാർഥികളെയാണ് സ്കോളർഷിപ്പിന് പരിഗണിച്ചത്. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച, ഇനി പറയുന്ന കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികളെയാണ് സ്കോളർഷിപ്പിന് പരിഗണിച്ചത്: ബി.ടെക്/ബി.ഇ., എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.വി.എം.എസ്, എൽ.എൽ.ബി, ബിഫാം, ബി.എസ്.സി (നഴ്സിങ്), ബി.എസ്.സി (അഗ്രികൾച്ചർ) കോഴ്സുകൾ, മറ്റു മൂന്ന് വർഷമോ അതിൽ കൂടുതലോ ഉള്ള ഫുൾടൈം അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകൾ. കേരളത്തിലെ നിരവധി സമർഥരായ വിദ്യാർഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എസ്.ഐ.ബി. സ്കോളർ പദ്ധതി സഹായകരമാകും.

പദ്ധതിയുടെ ഉദ്ഘാടനത്തിലൂടെ റീട്ടെയിൽ ബാങ്കിങ് പവർഹൗസായി മാറിക്കൊണ്ടിരിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയുമാണെന്ന് ബാങ്കിന്റെ മാനേജിങ് ഡയരക്ടറും സി.ഇ.ഒ.യുമായ ശ്രീ. വി.ജി. മാത്യു പറഞ്ഞു.

Leave comment

Your email address will not be published. Required fields are marked with *.